Kerala
തിരുവനന്തപുരം: തുലാവർഷത്തിന് ശക്തി കുറയുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്ന് കണ്ണൂരും കാസർഗോഡും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വരുന്ന അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മഴ പെയ്യും.
കടലാക്രമണം ശക്തമായതിനാൽ 27 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കൊച്ചിയിൽ സന്ദർശനം നടത്തും. എറണാകുളം സെന്റ് തെരേസാസ് കോളജ് ശതാബ്ദി ആഘോഷങ്ങളിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നു മുഖ്യാതിഥിയാകും. കോട്ടയത്തുനിന്നു ഹെലികോപ്റ്ററിൽ 11.30ന് എത്തുന്ന രാഷ്ട്രപതിക്കു കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ സ്വീകരണം നൽകും.
തുടർന്ന് റോഡ് മാർഗം 11.55നു കോളജിലെത്തി ചടങ്ങിനു ശേഷം 1.20നു നാവികസേനാ ഹെലിപ്പാഡിൽ മടങ്ങിയെത്തുന്ന രാഷ്ട്രപതി ഹെലികോപ്റ്ററിൽ 1.45നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. ഇവിടെനിന്ന് 1.55നു പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്കു തിരിക്കും.
ഇന്നലെ ശിവഗിരിയിലെയും പാലായിലെയും പരിപാടികൾക്കുശേഷം കുമരകത്തെ താജ് റിസോർട്ടിലാണു രാഷ്ട്രപതി താമസിച്ചത്. രാജ്ഭവനിൽ രണ്ട് ദിവസം താമസിച്ച രാഷ്ട്രപതിക്ക് അയ്യപ്പവിഗ്രഹം സമ്മാനിച്ചാണു ഗവർണർ രാജേന്ദ്ര ആർലേക്കർ യാത്രയാക്കിയത്. രാജ്ഭവന്റെ ചിത്രമുള്ള ഉപഹാരവും സമ്മാനിച്ചു.
Kerala
തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കാസർഗോഡ്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ വരും ദിവസങ്ങളിലും അതിതീവ്രമഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
International
കയ്റോ: ഗാസയിൽ സമാധാനം സ്ഥാപിക്കുന്നതിനായി യുഎസിന്റെയും അറബ് രാജ്യങ്ങളുടെയും മധ്യസ്ഥതയിൽ ഇന്ന് ഹമാസ് - ഇസ്രായേൽ ചർച്ച നടക്കും. ചർച്ചകൾക്കായി ട്രംപിന്റെ മരുമകൻ ജറേദ് കുഷ്നറും മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരും ഈജിപ്തിലെത്തി.
ഗാസ വെടിനിർത്തലിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച ഇരുപതിന പദ്ധതി സംബന്ധിച്ച് അവശേഷിക്കുന്ന അഭിപ്രായഭിന്നതകൾ പരിഹരിക്കലാണു ചർച്ചയുടെ ലക്ഷ്യം. ട്രംപിന്റെ പദ്ധതി പ്രകാരം ബന്ദികളെ കൈമാറിയാൽ വെടിനിർത്തലിന് ഇസ്രയേലും സമ്മതിച്ചിട്ടുണ്ട്.
ഹമാസിനെ നിരായുധീകരിക്കണമെന്ന ആവശ്യത്തിൽ നിന്ന് ഒരുവിധ വിട്ടുവീഴ്ചയ്ക്കും ഇസ്രയേൽ തയാറല്ല. വെടിനിർത്തൽ പദ്ധതിയിൽ ഹമാസിന്റെ ഭാഗത്തുനിന്നു താമസം ഉണ്ടാകുന്നത് അനുവദിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്ന് ഹമാസ് അറിയിച്ചതിന് പിന്നാലെ ആക്രമണം നിര്‍ത്താന്‍ ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന്റെ നിര്‍ദേശം വകവെക്കാതെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്.
ശനിയാഴ്ച രാത്രിയിലും ഞായറാഴ്ചയുമായി ഇസ്രേലി യുദ്ധവിമാനങ്ങളും ടാങ്കുകളും ഗാസയുടെ പലഭാഗങ്ങളിൽ ആക്രമണം നടത്തി.
Kerala
തിരുവനന്തപുരം: തിരുവോണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടത്തും. ഉച്ചയ്ക്ക് ഒന്നിന് ഗോർഖി ഭവനിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നറുക്കെടുക്കും. അതോടൊപ്പം പൂജാ ബംപര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും നടത്തും.
കഴിഞ്ഞ 27ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബംപര്‍ നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ച് ഈ മാസം നാലിലേക്ക് മാറ്റുകയായിരുന്നു. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്.
പാലക്കാടാണ് ഏറ്റവും കൂടുതല്‍ വിൽപ്പന നടന്നത്. 14,07,100 ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം തൃശൂര്‍ ജില്ലയ്ക്കാണ്, 9,37,400 ടിക്കറ്റുകള്‍. മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകള്‍ ഏജന്‍സികള്‍ വഴി വിൽപ്പന നടന്നു.
25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം 10 പരമ്പരകള്‍ക്കും ലഭിക്കും.
അഞ്ചാം സമ്മാനമായി 10 പരമ്പരകള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ലഭിക്കും. ഒപ്പം 5,000 മുതല്‍ 500 രൂപ വരെയുള്ള സമ്മാനവുമുണ്ട്.